Tuesday, March 11, 2014

പന്തയം

മൈതാനത്തിന്റെ അതിരിൽ
കുപ്പായമൂരിയിട്ട് ഡാൻസുകളിക്കുന്ന
ചിയർഗേൾസുകളാണ് തന്റെ
ആകാശം
എന്നു കരുതിയിരിപ്പായിട്ട്
കുറച്ചായി.
മടുപ്പിന്റെ അനന്തമായ
സ്ട്രാറ്റെജിക് ടൈമൌട്ടുകളിൽ
ടീവിയോഫാക്കി
ഇന്നു വൈകീട്ട് വരേണ്ടെന്ന്
കൂട്ടുകാരോട് വിളിച്ചുപറഞ്ഞ്
ലോകം മൊത്തം പരന്നൊഴുകണമെന്ന്
ചിന്തിക്കാഞ്ഞിട്ടല്ല.
പറ്റില്ലല്ലോ.

ടീവിയിൽ നിന്നു ഫ്രിഡ്ജിലേക്കും
ഫ്രിഡ്ജിൽ നിന്നും വാഷ്ബേസിനിലേക്കും
അവിടെനിന്ന് കക്കൂസിലേക്കും
മാത്രം നിർമ്മിച്ചിരിക്കുന്ന
എന്റെ എൻ.എച്ച് 213
രാത്രിയോ പകലോ എന്നില്ലാതെ
എല്ലാ സമയവും വിജനമാണ്.
ആത്മഹത്യ ചെയ്യാൻ പോലും
അങ്ങോട്ടേക്കാരും വരാറില്ല.

വാതിൽ ഉള്ളിൽനിന്നും പൂട്ടി
ചാവി താഴേക്കു വലിച്ചെറിഞ്ഞു.
സിംകാർഡൂരി പൊട്ടിച്ച്
ചായയിലിട്ടു.
ചായ,വാഷ്ബേസിനിൽ ഒഴിച്ചു.
വാഷ്ബേസിനിൽ നിന്നും
സിംകാർഡെടുത്ത് കൈയ്യിലിട്ട് ഞെരിച്ചു.
വായിലിട്ട് കടിച്ചു.
ഒരു അജീവീയഘടകത്തെ
ഇനിയും ദ്രോഹിക്കുന്നത്
അർത്ഥശൂന്യമാണെന്നറിഞ്ഞ നിമിഷം
അത് ജനലിലൂടെ വലിച്ചെറിഞ്ഞു.
എല്ലാറ്റിലും കുറ്റബോധം തോന്നുന്നുണ്ട്.

പന്തയത്തിന്റെ അവസാനദിവസം
ഞാനെങ്ങനെ
ഈ അടച്ച വാതിലിലൂടെ
പുറത്തേക്കോടും?