Friday, May 22, 2015

അൾഷിമേഴ്സ്.

ഈ ചാരുകസേരയ്ക്കത്ര
ബലം പോരാ.
താത്വികമായ ചില കാര്യങ്ങളൊക്കെ
പറഞ്ഞുവരുമ്പോൾ
ഒടിയുമോ ഒടിയുമോ എന്ന പേടി നന്നല്ല.

ഓർമ്മയുണ്ടോ എന്ന ചോദ്യത്തിന് പോലും
മറുപടി പറയാൻ
ഓർമ്മയില്ലാത്ത അവസ്ഥയാണത്.
അപ്പോൾ മനസ്സിനുള്ളിൻ
അവശേഷിക്കുന്നത് രണ്ടു ചിന്തകളാണ്.

വിചാരിക്കുന്ന പോലെ
അത്ര മോശമൊന്നുമല്ല.
മറന്നുപോകാത്ത പലതും
മറന്നുപോയപോലെയിരിക്കാം.
കടം കൊണ്ട പണത്തെപ്പറ്റി
മിണ്ടാതിരിക്കാം.
പണയം വച്ച പണ്ടങ്ങൾ
ചാവുന്നതിനു മുൻപെങ്കിലും
തിരിച്ചെടുത്തു തരുമോ എന്ന
ചോദ്യത്തിന്,
നീയാരായിരുന്നു എന്ന് മറുചോദ്യം ചോദിക്കാം.

ഒരർത്ഥത്തിൽ
ഏറ്റവും നല്ല രോഗം ഇതു തന്നെയാണ്.
പക്ഷേ മനസ്സിൽ കിടന്നു കളിക്കുന്ന
ആ രണ്ടു ചിന്തകളുണ്ടല്ലോ,.
അതാണ് പ്രശ്നമുണ്ടാക്കുക.

ഒന്നാമത്തേത്
ഞാൻ ആദ്യമേ മറന്നു,
രണ്ടാമത്തേത്
എന്തായിരുന്നോ ആവോ?